വടക്കഞ്ചേരി: പഞ്ചായത്തിന്റെ അധീനതയിലുള്ള വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ വളച്ചുകെട്ടലും വേലിയും. സ്റ്റാൻഡിൽ വാഹനങ്ങൾ നിർത്തിയിടുന്നവരാണ് അവരുടെ സൗകര്യങ്ങൾക്ക് പൊതുസ്ഥലം കെട്ടിത്തിരിച്ചിട്ടുള്ളത്.
സ്റ്റാൻഡിന്റെ മുൻഭാഗം കല്ലും ബാരിക്കേടുകളും കയറും ഉപയോഗിച്ച് വേലി പോലെ സ്ഥാപിച്ചിരിക്കുകയാണ്. ബസുകൾ നിൽക്കേണ്ട സ്റ്റാൻഡിൽ വാടകയ്ക്ക് ഓടുന്ന വാഹനങ്ങളാണ് നിർത്തിയിടുന്നത്.
കാലങ്ങളായി തുടരുന്ന സ്ഥിതിയാണിത്. മാറിവരുന്ന പഞ്ചായത്ത് ഭരണനേതൃത്വങ്ങളും ഇതിനുപരിഹാരം കാണുന്നുമില്ല. ബസുകൾക്കോ സ്റ്റാൻഡിലെ കടകളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്തുന്നതിനോ സ്റ്റാൻഡിൽ ഇടമില്ലാത്തവിധമാണ് പൊന്നുംവിലയുള്ള വലിയൊരു സ്ഥലം കുറച്ചുപേരുടെ സൗകര്യങ്ങൾക്കായി മാറ്റിവയ്ക്കേണ്ടി വരുന്നത്.
ഫോണിലൂടെയും ട്രാവൽ ഗ്രൂപ്പുകൾ വഴിയാണ് ഇപ്പോൾ ടാക്സി വാഹനങ്ങൾ ആളുകൾ വിളിക്കുന്നത്. അതിന് പഞ്ചായത്തിന്റെ പ്രധാന സ്ഥലംതന്നെ മാറ്റിവയ്ക്കണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
കൃഷിഭവൻ, സപ്ലൈകോ സ്റ്റാൾ, മലഞ്ചരക്ക് കടകൾ എന്നിവക്കു പുറമെ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാൻഡിലെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഇവിടേക്കെല്ലാം വരുന്നവരുടെ വാഹനങ്ങൾ ദൂരെ എവിടെയെങ്കിലും നിർത്തിവേണം കാര്യം നടത്താൻ. സ്കൂൾ ട്രിപ്പുകൾ പോകുന്ന വാഹനങ്ങളും ഇവിടെ നിർത്തിയിടുന്നതായി പറയുന്നുണ്ട്. ടാക്സി വാഹനങ്ങൾക്ക് മറ്റൊരു സ്ഥലം കണ്ടെത്തി സ്റ്റാൻഡിൽ ബസുകൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വേലി മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു.